Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Joseph Kallarangatt

ഭീഷണി വിലപ്പോവില്ല; മാർ കല്ലറങ്ങാട്ടിന്‍റെ വൈറലായ പ്രസംഗം ഇങ്ങനെ

പാലാ: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ നടത്തിയ പ്രസംഗം വൈറലാകുന്നു. സമകാലിക രാഷ്‌ട്രീയ വിവാദങ്ങളോടും സംഭവങ്ങളോടും ചേർത്തുവച്ചാണ് പലരും ഈ പ്രസംഗത്തെ വ്യഖ്യാനിക്കുന്നത്. ജയ്‌ഗിരി പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് മാധ്യമശ്രദ്ധ നേടിയത്. പ്രസംഗത്തിന്‍റെ പൂർണരൂപം ഇങ്ങനെ:

എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്നു നമുക്കു പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്‍റെ അർഥം. അത് ഈ റിപ്പബ്ലിക് ഡെമോക്രസിയിൽ നടക്കുമെന്നു ഞാൻ കരുതുന്നില്ല. നമ്മൾ വളരെയേറെ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. പൊതുരംഗത്തു പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ചു മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. ഞാൻ ആരെക്കുറിച്ചും പ്രത്യേകമായി എടുത്തു പറയുകയല്ല, ആരാണെങ്കിലും മതനേതാക്കന്മാർക്കു നേരെ മാന്യമല്ലാത്ത രീതിയിൽ പ്രതികരിക്കുന്നതും സംസാരിക്കുന്നതും ശരിയാണെന്ന് എനിക്കു തോന്നുന്നില്ല.

ചാനൽ ഭാഷ

അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണം. അതു മാനിക്കാതെ നമ്മൾ സംസാരിക്കുന്നത് വലിയ തെറ്റാണ്. ചാനലുകൾക്കു വേണ്ടി മാത്രം നമ്മൾ സംസാരിക്കരുത്. നമുക്കൊരു ചാനൽ ഭാഷ അല്ലെങ്കിൽ ഒരു ചാനൽ സംഭാഷണ സംസ്കാരം സൃഷ്ടിക്കണം എന്ന കാര്യത്തിനു വേണ്ടി മാത്രം മുമ്പോട്ടു പോകുന്നതു ശരിയല്ല. ആരാണെങ്കിലും അത്തരം തെറ്റുകൾ സമൂഹത്തെ അറിയിക്കണം. ഭീഷണിയുടെ സ്വരം വിലപ്പോകില്ല, അത് നമ്മൾ തിരിച്ചറിയണം. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല.

രാഷ്‌ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നതെന്നും സഭ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രയോ രാഷ്‌ട്രീയ നേതാക്കന്മാരാണ് നമ്മുടെ രൂപതയിൽനിന്നു വളർന്നുവന്നത്. അതെല്ലാം നമുക്കു സന്തോഷമാണ്, നമുക്ക് തൃപ്തിയാണ്. അവരു വഴി നമുക്കു നിരവധിയായ അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്.

സഗൗരവം ആശയങ്ങൾ നിരത്തി സഭയിലൂടെയാണ് അവർ വളർന്നത്. അങ്ങനെ അവരുടെ ആശയങ്ങൾ വഴി ഈ രാജ്യത്തെ വളർത്താനായിട്ടുമാണ് അവർ ശ്രമിക്കേണ്ടത്. പതിറ്റാണ്ടുകളായിട്ട് തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുത്ത, പൊളിറ്റിക്കൽ ലെഗസി സ്വന്തമാക്കി നേടിയെടുത്ത ആളുകളൊക്കെ അവരുടെ ആ ഒരു ഐഡന്‍റിറ്റിക്കു ചേരാത്ത വിധത്തിൽ നിൽക്കുന്നതും പറയുന്നതും സമീപിക്കുന്നതും തെറ്റാണെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.

നമുക്കു വലിയ രാഷ്‌ട്രീയ വാഗ്വാദങ്ങളിലേക്കൊന്നും പോകണ്ട. പക്ഷേ, ആയിരക്കണക്കിനു വൈദികരും സമർപ്പിതരും ഉള്ള ഈ സഭയെ മൂലയ്ക്കു കൊണ്ടേയിരുത്തി മിണ്ടാപ്രാണികൾ ആയിരിക്കണം, ന്യൂട്രൽ ആയിരിക്കണം - ഇതൊക്കെ ആരോടാണ് സംസാരിക്കുന്നത്? ആർക്കുവേണ്ടിയാണ് പറയുന്നത്? എപ്പോഴും നമ്മൾ ന്യൂട്രൽ ആയിരുന്നാൽ നമ്മുടെ ഐഡന്‍റിറ്റി എല്ലാം നഷ്ടപ്പെടും. 'Always neutral means always irrelevant'. നമുക്കൊന്നും പറയാൻ പറ്റുകയില്ല, ഒന്നും നമുക്കു ചൂണ്ടിക്കാണിക്കാൻ പറ്റുകയില്ല. ന്യൂട്രൽ ആയിരിക്കണം എന്നതൊന്നും നടപ്പാകുന്ന കാര്യമല്ല. അതു നടപ്പിലാക്കാൻ ആരും ചിന്തിക്കുകയും ചെയ്യരുത്.

നമ്മുടെ രാജ്യം നൽകുന്ന അവസരം

നമ്മുടെ രാജ്യം നമുക്കുള്ള തനിമ, നമ്മുടെ ഐഡന്‍റിറ്റി എന്താണെന്നു പറയാനായിട്ടുള്ള അവസരം നൽകുന്നുണ്ട്. മാന്യമായ ഭാഷയിൽ അത് ആർക്കും പറയാവുന്നതാണ്. ആരോ എവിടെയോ രഹസ്യമായിട്ട് വോട്ടിന്‍റെ കാര്യം പറഞ്ഞു എന്നാണല്ലോ ഒക്കെ പറയുന്നത്, എനിക്കറിഞ്ഞുകൂടാ. എന്‍റെ ചിന്ത, രഹസ്യമായിട്ട് എന്തിനാണ്? പരസ്യമായി തന്നെ ഉപയോഗിക്കാൻ നമുക്ക് അവകാശമില്ലേ? പരസ്യമായിട്ട് നമ്മളോടു നമ്മുടെ കാര്യങ്ങൾ പറയുന്നതിന് എന്തിനാ പേടിക്കുന്നത്? ആരെയാ പേടിക്കുന്നത്? നമ്മുടെ സത്യം എന്താണെന്നു കാണുകയും ആ സത്യത്തെ സധൈര്യം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ കഴിയുകയുമാണ് വേണ്ടത്. തോമാശ്ലീഹ ചെയ്തത് അതാണല്ലോ. അവന്‍റെ കൂട്ടത്തിൽ പോയി മരിക്കാൻ തയാറായവനാണ് അദ്ദേഹം.

Religions always have a role to play in the public sphere, അതു നമ്മൾ മനസിലാക്കണം. പൊതു ചർച്ചകൾ, പൊതുസമൂഹം അവിടെയെല്ലാം നമുക്കു മത അനുയായികളായിട്ട് നിൽക്കുന്നവർക്ക് അതിനെ സ്വാധീനിക്കാൻ, അവരെ തിരുത്താൻ, അവരെ ആത്മീയതയിലേക്കു നയിക്കാനൊക്കെ നമുക്ക് അവകാശമുണ്ട്.

ആ അവകാശം നമ്മൾ രാഷ്‌ട്രീയ രംഗത്ത് ഇറങ്ങി അവരെ പോലെ പെരുമാറണം എന്നുള്ളതല്ല. നമുക്ക് ഈ രാജ്യത്തു ജീവിക്കണം, വളരണം. ഈ രാജ്യത്തിനു വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്. നേഷൻ ബിൽഡിംഗിന് വേണ്ടിയാണ് നമ്മളുടെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എല്ലാം സഭ തുടങ്ങിയിട്ടുള്ളതും ഇപ്പോഴും അങ്ങനത്തെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും.

അതുകൊണ്ട് വളരെ ബലഹീനമായ വാക്കുകളിലൂടെയുള്ള ആക്ഷേപങ്ങൾ ആർക്കും എവിടെയും ഏതു സ്ഥലത്തും, പബ്ലിക് സ്ക്വയറിലും അല്ലെങ്കിൽ മെത്രാന്മാരുടെ താമസ മുറികളുടെ മുമ്പിലും എല്ലാം വന്നുനിന്നു പറയാം എന്ന രീതിയിൽ പോകുമ്പോൾ നമ്മൾ പറയേണ്ടത് സത്യം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ്. ഒരു അനീതിയും നമ്മൾ ആരോടും ചെയ്യുന്നില്ല.

സത്യം മുക്കിക്കളയുന്നു അല്ലെങ്കിൽ അതിനെ സ്വീകരിക്കാൻ തയാറല്ലാതെ വരുന്നു എന്നു കാണുമ്പോൾ നമുക്ക് അസ്വസ്ഥതകൾ ഉണ്ടാകണം. നമുക്കു നിലപാടുകൾ വേണം. അതു സത്യമായിരിക്കണം. നമ്മുടെ നിലപാട് ആരെയും ആക്ഷേപിക്കാൻ വേണ്ടിയല്ല, ഒരു കള്ളത്തരവും കാണിക്കാൻ വേണ്ടിയല്ല, ഒരു രൂപ പോലും ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല.

നമുക്ക് നമ്മുടെ ഭരണഘടന തന്നിരിക്കുന്ന അവകാശങ്ങൾ സ്വന്തമായിട്ട് കരുതണം. നമ്മുടെ പത്രമാസികകളെ ആക്ഷേപിക്കരുത്. ദീപിക സത്യം മാത്രം പറയുന്ന ഒരു പത്രമാണത്, എന്തിനാണ് അതിനെ ആക്ഷേപിക്കുന്നത്? അങ്ങനെ നമ്മൾ അനുവദിക്കരുത്. നമ്മൾ ആരെയും കയറി ആക്രമിക്കാൻ വേണ്ടിയല്ല ഞാൻ പറയുന്നത്. നമ്മളുടെ നിലപാടുകൾ സുവിശേഷ അധിഷ്ഠിതവും സഭയുടെ പ്രബോധനങ്ങളിലൂടെ മാത്രവുമാണ്. സുവിശേഷം പറയാനും സഭയുടെ ടീച്ചിംഗ് പറയാനും നമുക്കു സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം നമ്മൾ ഉപയോഗിക്കണം.

മീനച്ചിൽ താലൂക്കിലെ അതിനോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും എംപിമാരും എംഎൽഎമാരും ഒക്കെ ശ്രദ്ധിക്കേണ്ടത് ആ പ്രദേശത്തിനും നമ്മുടെ സഭയ്ക്കും ഉപകാരപ്പെടുന്ന നല്ല കാര്യങ്ങൾ ചെയ്യാനാണ്. നമ്മുടെ സഭയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ചരിത്രവും സുറിയാനി ഭാഷാ പാണ്ഡിത്യവും ഒക്കെ നിലനിൽക്കുന്ന പ്രദേശമാണത്. അത്തരം കാര്യങ്ങൾ കൂടുതൽ പഠിക്കാനും അതു നിലനിർത്താനും ഒക്കെ നമുക്കു സാധിക്കണം.

ഞാൻ നിങ്ങളോട് ഇതു പറഞ്ഞത് ഇന്നു തോമാശ്ലീഹയുടെ ദിനമായതുകൊണ്ടാണ്. ശ്ലീഹായെ നമ്മൾ പുതിയ ഒരു ലെൻസിലൂടെ കാണണം. അദ്ദേഹം പറഞ്ഞ ആ തിരുവചനങ്ങൾ സത്യം പ്രഘോഷിക്കാനായിട്ട് നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്. ഈശോയോട് ടച്ച് ചെയ്തുകൊണ്ട് വേണം നമ്മൾ ജീവിക്കാൻ എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്.

സഭയാണ് നമ്മുടെ ജീവിതത്തിന്‍റെ അത്യന്തികമായ എല്ലാത്തിന്‍റെയും അർഥം എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ ഈ പുതുഞായർ നമുക്കു നമ്മുടെ സഭയോടും നമ്മുടെ രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള നല്ല അവസരമാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. ദൈവഭക്തിയിലും സഭയോടുള്ള സ്നേഹത്തിലും ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മൾ. രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ഈ സഭയ്ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.

Latest News

Corehub Up